കൈ വീശി യാത്ര അയച്ചെങ്കിലും, എന്റെ ചെവിയിൽ വല്യമ്മച്ചിയുടെ ശബ്ദം മുഴങ്ങി കേട്ടു, അമ്മച്ചിയുടെ രാഗമാലികയിൽ ട്രെയിനിനൊരു താളമുണ്ടായിരുന്നു. അപാര BGM
ചക്കു സായിപ്പ് ചത്തെ പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ല, ചക്കു സായിപ്പ് ചത്തെ പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ല,
ഓരോ ട്രെയിൻ വരുമ്പോഴും ഇങ്ങനെ വേഗത്തിൽ പറഞ്ഞുകൊണ്ട് ഞങ്ങൾ കൊച്ചുമക്കൾ കായംകുളത്തെ പറമ്പിലൂടെ ഓടി കളിക്കുമായിരുന്നു,
വീട് റെയിൽപാളത്തിന്റെ കീഴിലായതു കൊണ്ട് ഉറങ്ങുന്നതും ഉറക്കമുണരുന്നതും ട്രെയിനുകൾ കണ്ടും കേട്ടും.
ദൂരെ നിന്നേ ട്രെയിനിന്റെ BGM കേട്ടിട്ട് ചരക്കു വണ്ടിയാണോ ആൾക്കാരെ കയറ്റുന്ന വണ്ടിയാണോ എന്ന് പറയുന്ന മത്സരം, ഓരോ ട്രെയിനിനും എത്ര ബോഗിയുണ്ടെന്ന് ഊഹിക്കുക. കായങ്കുളത്തെപ്പോൾ ചെന്നാലും എനിക്കേറ്റവും പ്രിയപ്പെട്ട വിനോദങ്ങളാണിതെല്ലാം.
ഒരിക്കലും തെറ്റാത്ത കണക്കാണ് എന്റെ വലിയമ്മച്ചിയുടെത്
. ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് മനസ്സിലാകും എന്റെ വലിയമ്മച്ചിക്കു എത്ര മാത്രം ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നായിരിന്നിരിക്കണം ഇന്ത്യൻ റെയിൽവേ, അമ്മച്ചിയുടെ ദിനചര്യകളുടെ സമയം ഘടികാരമില്ലാതെ നിര്ണയിച്ചിരുന്നത് തീവണ്ടികളായിരുന്നിരിക്കാം. ദൂരെ നിന്ന് വരുന്ന ട്രെയിനുകൾ താമസിച്ചാൽ അത് മറ്റുള്ളതിനെ എല്ലാം ബാധിക്കും, അപ്പോൾ കേൾക്കാറുള്ള വേവലാതി ആണ്, അയ്യോ ഇന്നത്തെ കൊല്ലം പാസ്സന്ജർ പോയില്ല, മാവേലിക്കരെ പിടിച്ചിട്ടിരിക്കുവാ, ട്രെയിൻ വിടാനും പിടിച്ചിടാനും ഒരു സംവിധാനമുണ്ട്. അത് വഴിയേ പറയാം.
അങ്ങനെ ട്രെയിൻ കായംകുളം വിട്ടതും ഞാൻ പതുക്കെ ഇടനാഴിയിലേക്ക് നീങ്ങി, തോമാച്ചൻ കതകു അടച്ചു ഭദ്രമാക്കി.
നോക്കിയപ്പോൾ എല്ലാവരും ഇടനാഴികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു, എന്തോ ആലോചിച്ചു നിന്ന ബാലനോട്
എന്റെ ഓർമ്മയിൽ വന്ന വയലാറിന്റെ പാട്ടിന്റെ ശകലം ഞാൻ മൂളി, അപ്പോൾ ബാലനും അതേറ്റു പാടി
ഈ യാത്ര തുടങ്ങിയതെവിടെനിന്നോ
ഇനിയൊരു വിശ്രമം എവിടെച്ചെന്നോ
മോഹങ്ങൾ അവസാന നിമിഷം വരെ
മനുഷ്യ ബന്ധങ്ങൾ ചുടല വരെ
ഒരു ചുടല വരെ
ദേവരാജൻ മാസ്റ്ററിന്റെ സംഗീതമാണ് ആർക്കും എങ്ങനെയും പാടി ഒപ്പിക്കാം, എന്നെന്നും ദേവസംഗീതം.
പെണ്കുട്ടികളെല്ലാം ഒരുമിച്ചു ചേർന്നിരുന്നു; ആൺ കുട്ടികൾ ഓരോരുത്തരുടെയും സീറ്റും കിടക്കുന്ന ബെർത്തും തിട്ടപ്പെടുത്തി, എന്നിട്ടു ബാഗുകൾ തപ്പി എടുത്തു അതാത് സീറ്റിന്റെ അടിയിലായി വെക്കാൻ തുടങ്ങി,
ഗൗരി അന്തർജ്ജനം എന്തൊക്കെയോ നാമം ജപിച്ചു, ഷീജ വെറുതെ ജനാലയുടെ പുറത്തേക്കു നോക്കിയിരുന്നു, ശോഭന വടി പോലത്തെ സാരിക്ക് പകരം തേച്ചു മിനുക്കിയ വടി പോലത്തെ ചുരിദാറിൽ സുന്ദരിയായി ഒറ്റക്കുള്ള സീറ്റിൽ ഇരുന്നു. ലക്ഷ്മി ചെത്ത് ജീൻസും ഓറഞ്ച് ടോപ്പും, ഗാന്ധി കണ്ണടയുമായി, നേരെ ജോൺ ചെറിയാൻ സാറിന്റെ അടുത്ത് പോയി സോയിൽ മെക്കാനിക്സിന്റെ, ചോദ്യപേപ്പറുമായി, സംശയങ്ങൾ ചോദിയ്ക്കാൻ.
കുടു കുടു എന്നുള്ള ശബ്ദം മാറി KK തകർത്തോടാൻ തുടങ്ങി, പടക്കുതിരകളുടെ കുളമ്പടി ശബ്ദം പോലെ.
ശോഭയുടെ അച്ഛൻ പരമേശ്വരൻ നായർ അങ്കിൾ റെയ്ൽവേസിലാണ്, എന്റെ സാമിച്ചായന്റെ ആത്മസുഹൃത്തുമാണ്, റയിൽവെയുടെ ഏതു സംശയവും തീർക്കാൻ ശോഭ റെഡി ആയിരുന്നു.
റഹുമാ ബീവിയും അനിയൻ അബ്ദുൽ ഹമീദും ചിലവിന്റെ പൈസ ആരും വെക്കും എന്ന ചർച്ചയിൽ ഏർപ്പെട്ടു
ടെസ്സി വേദപുസ്തമെടുത്തു ഒരു സങ്കീർത്തനം വായിച്ചു, ഗിരിജ, എല്ലാം കണ്ടു കൊണ്ട് വളരെ ഗൗരവമായി ഇവരെല്ലാം എവിടെ വരെ പോകും എന്ന് നോക്കി മിണ്ടാതെ ഇരുന്നു, റോസമ്മ കുണുങ്ങി കുണുങ്ങി അതിലെ ഇതിലെ എല്ലാം നടന്നു, വിജയശ്രീക്കു അപ്പോഴും വള്ളിക്കീഴിന്റെ ഓര്മ മാത്രം , സാറ ജോർജ് ഒരു പൈങ്കിളിയെ പോലെ സമാധാനമായി ഒരറ്റത്ത് ഇരിക്കുന്നുണ്ടായിരുന്നു, മായയും , ആലിസും എന്തോ തപ്പുന്നുണ്ടായിരുന്നു ബാഗിൽ, പിന്നെ മനസ്സിലായിആലീസ് കൊണ്ടുവന്ന കപ്പലണ്ടി മുട്ടായി ആണെന്ന് .
സുപ്രഭാസ്, ശ്യാം പ്രകാശ്, റിജി, സാബു, സതീഷ് ബാബു, അലി റാവുത്തർ, രാജൻ പി ഡി , എബ്രഹാം കോശി, ജോമി , ശ്രീകുമാർ, ഉണ്ണി, വേധാനന്ദ് , വിനയൻ ഡി,എല്ലാവരും കൂടി ബോഗിയുടെ നടുക്കു ഒത്തു കൂടി. അവരവരുടെ പ്രവർത്തനങ്ങളെ പറ്റി ഒന്ന് കൂടി ബോധവാന്മാരാവാനായി, അവരവരുടെ സമിതി അംഗങ്ങളുമായി ചേർന്ന് ഒരു ചെറിയ സഭ കൂടി. എല്ലാവരുടെയും കൈയ്യിലെ ലിസ്റ്റും, പൊതു ഉപയോഗത്തിനുള്ള മരുന്നും മറ്റും ഒന്നുകൂടി പരിശോധിച്ച് ബോധ്യപ്പെട്ടു.
ട്രെയിനിൽ പ്രാതലും, ഊണും, അത്താഴവും യാത്രക്കാർ നേരത്തെ ഓർഡർ ചെയ്യണം അപ്പോൾ ട്രെയിനിലുള്ള അറ്റൻഡർ ഭക്ഷണം തയ്യാറാക്കുന്ന സ്റ്റേഷനിലെ കടക്കാരെ നേരത്തെ തന്നെ ഓർഡർ അറിയിക്കും. വണ്ടി ആ സ്റ്റേഷനിൽ എത്തുന്നതും ഭക്ഷണം എടുത്ത് യാത്രക്കാർക്ക് കൊണ്ട് തന്നു കാശ് വാങ്ങും.
സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ കഷ്ടി രണ്ടോ മൂന്നോ മിനിറ്റാണ് സമയം അതിനുള്ളിൽ വടയും ചായയുമൊക്കെ വിൽക്കുന്ന ആൾക്കാരുടെ ഉശിരു കാണാൻ തന്നെ എന്തൊരു രസമാണെന്നോ, ട്രെയിനിന്റെ അകത്തു കൊണ്ടുനടന്നു വിൽക്കുന്ന ചായയും കാപ്പിയുമുണ്ട്, പിന്നെ വക്കു ചുളിഞ്ഞ ഞൊറിവുള്ള പെട്ടെന്ന് നനഞ്ഞു കുതിരുന്ന പേപ്പർ പ്ലേറ്റിൽ കിട്ടുന്ന ബ്രഡ്ഓംലറ്റ്, വെജിറ്റബിൾ കട്ലറ്റ്, ചുവന്ന തക്കാളി സോസ് ഒഴിച്ച് തരുന്ന കട്ലറ്റ്, ഒട്ടു മിക്കവരുടെയും ഏറ്റവും പ്രിയപ്പെട്ട ആഹാരം, ട്രെയിനിൽ കിട്ടുന്നത് മിക്കപ്പോഴും വെജിറ്റബിൾ ആണ്, ഉരുളക്കിഴങ്ങാണ് അധികവും പിന്നെ കാരറ്റും ബീറ്ററൂട്ടും ഉള്ളിയുമൊക്കെ ഇട്ടിട്ടൊരു സംഭവം. പ്ലേറ്റ് കുതിരുന്നതിനു മുന്നേ കഴിക്കണം
ഈ കട്ലറ്റ് സായിപ്പ് കണ്ടുപിടിച്ചപ്പോൾ ഇറച്ചികഷ്ണം മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു വറുത്തതായിരുന്നു,
എന്റെ അമ്മയാണെങ്കിൽ നല്ല മാട്ടിറച്ചി വാങ്ങിച്ചിട്ടു, ചൗവ്വും, കൊഴുപ്പുമൊക്കെ മാറ്റി ചെറുതായി നുറക്കി, ഇച്ചിരി ഇഞ്ചിയും പച്ചമുളകും, ഉപ്പും, ലേശം വിനാഗിരിയും, മഞ്ഞൾ പൊടിയും, വീട്ടിലെ ഒരു ഗ്രാമ്പൂവിന്റെ ഇലയുമിട്ട് വേവിക്കും. തൊലി കഴുകി മണ്ണില്ലാതെ ഉരുളക്കിഴങ്ങും വേറെ വേവിക്കും, ഇറച്ചി വെന്തതെടുത്തു അതിന്റെ വെള്ളം സൂപ്പിനെടുക്കും, അല്ലെങ്കിൽ കറിയുടെ കൂടെ ചേർക്കും.
ഞാൻ ഇപ്പോൾ വേവിക്കുന്നതെല്ലാം പ്രഷർ കുക്കറിലാണ്, ഇവിടെ 3 വിസ്സിൽ മതി പെട്ടെന്ന് വേകും, ഞാനിപ്പോൾ ഉരുളക്കിഴങ്ങും ഒരുമിച്ചിട്ടങ്ങു വേവിക്കലാണ് പതിവ്, ‘അമ്മ കാണാത്തതു ഭാഗ്യം. സത്യത്തിൽ കുഴപ്പമില്ല കേട്ടോ നമ്മുടെ നാട്ടിലെ പോലെ മുതുക്കല്ല ഇറച്ചി പെട്ടെന്ന് വെന്തു കിട്ടും.
ഇറച്ചി പൊടിക്കുന്ന മെഷീൻ ഇപ്പോൾ electric ആണ്, മിൻസിങ് മെഷീൻ എന്നാണ് പറയുക , പണ്ട് കൈ കൊണ്ട് കറക്കി തിരിക്കുന്നതായിരുന്നു. ഘടനക്കു ഒരു വ്യത്യാസവുമില്ല, നല്ല കട്ടിക്കൊരു സാധനം, ജർമൻകാരൻ സായിപ്പാണിത് ആദ്യം കണ്ടുപിടിച്ചത്, കത്തി മുതൽ എല്ലാ അടുക്കള ഉപകരണങ്ങളും ജർമൻകാരന്റെതാണ് ഈടുറപ്പുള്ളതു എന്ന് പണ്ടുള്ളവർ പറയും, അങ്ങനെ ഞാനും കഴിവതും ജർമൻ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കാറുണ്ട്. ഉള്ളതൊന്നും ഒരിക്കലും ചീത്തയായിട്ടുമില്ല. എന്തുണ്ടാക്കിയാലും ഏറ്റവും നല്ലതു ചെയ്യുക എന്ന നിര്ബന്ധമുള്ളവർ.
എഞ്ചിനീയറിംഗ് അത്ഭുതം തന്നെയാണീ യന്ത്രം, അച്ചിന്റെ വലിപ്പമനുസരിച്ചു പൊടിഞ്ഞു കിട്ടുന്ന ഇറച്ചി, പൊടിക്കുമ്പോൾ ഇറച്ചിമാത്രമേ എടുക്കൂ മുളകും ഇലയുമൊന്നും എടുക്കില്ല, ഇറച്ചിയിൽ ആദ്യമേ ഉപ്പും എരിയുമൊക്കെ പിടിക്കാനാണിങ്ങനെ ചെയ്യുക. ഉരുളക്കിഴങ്ങു കൈ കൊണ്ട് വേണം പൊടിക്കാൻ അല്ലെങ്കിൽ എല്ലാടവും കുഴഞ് ഒട്ടും,
ആവശ്യത്തിന് ഇഞ്ചിയും, ചുമന്നുള്ളിയും പച്ചമുളകും കറിവേപ്പിലയുമെല്ലാം കുരുകുരാന്നു അരിഞ്ഞു ആദ്യം വഴറ്റി അതിലോട്ടു ഇറച്ചി പൊടിച്ചതിട്ടു വഴറ്റി, ഇച്ചിരി ഗരം മസാല പൊടിയും കുരുമുളക് പൊടിയും ഇട്ടു, ലേശം പെരിഞ്ജീരകം കൂടി ഇടാം, അതിനു ശേഷം ഉരുളക്കിഴങ്ങുമിട്ടു ഇളക്കി തീ കെടുത്തണം. എന്റെ ‘അമ്മ വെളുത്തുള്ളി ഇടാറില്ല ഞാനും ഇടാറില്ല.
ഇറച്ചി മിക്സിയിലിട്ടു പൊടിച്ചെടുക്കാം, അതുമല്ലെങ്കിൽ ചെറിയ ഫുഡ് പ്രോസെസ്സറിൽ ഇച്ചിയും, ഉള്ളിയും മുളകുമൊക്കെ വേറെ വേറെ കുരുകുരാന്നു അരിഞ്ഞു കിട്ടും, കൈ കൊണ്ട് അരിയണമെന്നില്ല.
ആറുമ്പോൾ ഒരു മുട്ടയെടുത്തു വെള്ളയും ചുവപ്പും വേർതിരിക്കണം, ചുവന്ന കരു കട്ലറ്റിന്റെ കൂട്ടിലിട്ടു ഇളക്കണം, കൂട്ടിനൊരു നനവും രുചിയും കിട്ടും; എന്നിട്ടു ഉരുള പിടിച്ചു കൈയിൽ തന്നെ പരിപ്പുവട പരത്തുന്ന പോലെ ഞെക്കി കൈവെള്ളയിൽ തന്നെ ഉരുട്ടി വേണ്ടുന്ന ആകൃതി ആക്കാം.
എന്നിട്ടു മുട്ടയുടെ വെള്ള അടിച്ചു പതപ്പിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിലും മുക്കി വറുത്തുകോരാം, വറുക്കാതെ വെറുതെ ഫ്രീസറിൽ ഒന്നൊന്നിൽ തൊടാതെ അലൂമിനിയം ഫോയിൽ ഇടക്കിട്ടു നല്ല അടഞ്ഞ പാത്രത്തിൽ സൂക്ഷിച്ചിട്ടു വേണ്ടപ്പോൾ വറുത്തെടുക്കാം,
എനിക്കാണേൽ ട്രെയിനിൽ കയറിയാൽ അപ്പോൾ വിശക്കാൻ തുടങ്ങും, കായങ്കുളം കഴിയുന്ന വരെ എങ്ങനെയോ പിടിച്ചു നിൽക്കുകയായിരുന്നു. ഞങ്ങൾ യാത്രക്കിടെ കഴിക്കണ്ട കുറെ സാധനങ്ങൾകൈയ്യിൽ കരുതിയിരുന്നു, എല്ലാവരും ആദ്യത്തെ ദിവസത്തേക്കുള്ള ഭക്ഷണവും പിന്നെ ഞങ്ങൾ നേരത്തെ ഉണ്ടാക്കിയ ഒരു പട്ടിക പ്രകാരം യാത്രയിലുടനീളം ഉപയോഗിക്കാൻ കുറച്ചു കേടാകാത്ത ഭക്ഷണ സാധനങ്ങളും കരുതിയിരുന്നു.
ഞങ്ങളുടെ പട്ടികയിലെ സാധനങ്ങൾ ഏത്തക്ക, പഴം, ബൺ, ബിസ്ക്കറ്റ്, ഓറഞ്ച്, തുടങ്ങിയവ, ഫ്രൂട്ട് കേക്ക്, അവലോസുപൊടി, അവൽ ശർക്കരയും, കടലയും തേങ്ങാകൊത്തൊക്കെ ഇട്ടു വിളയിച്ചത്, നെയ്യപ്പം, ഉണ്ണിയപ്പം, കുഴലപ്പം, അച്ചപ്പം, ഉപ്പേരി , ചക്ക വിളയിച്ചത്. ശർക്കര വരട്ടി, ഹൽവ, എറിഞ്ഞാൽ പൊട്ടാത്ത അരിയുണ്ട.
അമ്മ കുറച്ചു പേർക്കെങ്കിലും കൊടുക്കാനായി ഇലയിൽ അഞ്ചാറ് പൊതി ചോറ് തന്നിരുന്നു, എന്റെ കൈയ്യിൽ പൊതികൾ ഉണ്ടാവുമെന്ന് നിശ്ചയമുള്ള കൂട്ടുകാർക്കു എന്റെ ബാഗുമായി ഒരു കമ്പിയില്ലാ കമ്പി ബന്ധം എപ്പോഴും ഉണ്ടായിരുന്നു.
അതാണേൽ സീറ്റിന്റെ അടിയിൽ ഒട്ടു കയറുകയുമില്ല മിക്ക ഇടത്തും എന്റെ പ്രതിരൂപമായി 4 ചാടിൽ നീങ്ങിക്കൊണ്ടിരുന്നു.ഈ ഒരു ബാഗിന്റെ സ്ഥാനം നിയന്ത്രിക്കുന്നതിൽ മിക്കവർക്കും വലിയ താല്പര്യമായിരുന്നു, കാരണം മറ്റൊന്നുമല്ല അതിൽ നിറയെ ‘ഭക്ഷണ സാധനങ്ങൾ ഉണ്ടെന്നുള്ള വിവരം എന്നെക്കാൾ കൂടുതൽ അറിയാവുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർ, സത്യം പറയാല്ലോ റെയിൽവേ സ്റ്റേഷനിലെ ബഹളത്തിന്റെ ഇടയ്ക്കു അമ്മയോട് എല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കിയതുകൊണ്ടു, അവർക്കെല്ലാം എന്റെ ബാഗെടുക്കാൻ വലിയ ഉത്സാഹവുമായിരുന്നു
എനിക്കാണേൽ വിശന്നിട്ടു വയ്യ, അവസാനം ഞാൻ ഒരു പൊതിക്കു പകരം എല്ലാ പൊതിയും കൈയ്യിലെടുത്തു എന്നിട്ടു പറഞ്ഞു, എന്റെ വയറു കത്തുന്നു ,ആർകെങ്കിലും വേണമെങ്കിൽ എന്റെ കൂടെ കൂടാം, പക്ഷെ ഇനി പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല.
ട്രെയിൻ യാത്ര വീണ്ടും തുടരുന്നതായിരിക്കും
Leave A Comment